kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, ഡിസംബർ 17, 2011

ആദിവാസികളുടെ മകരവിളക്ക്


മകരവിളക്ക്‌ എന്ന പേരില്‍ പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക് തന്നെ തിരിച്ചുനല്‍കണമെന്ന അഭിപ്രായം തന്ത്രികുടുംബത്തില്‍നിന്ന് ഉണ്ടായിരിക്കുന്നു. വളരെ നല്ലൊരു അഭിപ്രായമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ആത്മീയതയുടെ ഉടമസ്ഥത തങ്ങള്‍ക്കു മാത്രമായിരിക്കണമെന്നു ശഠിച്ചിരുന്ന പഴയ സവര്‍ണ്ണവിഭാഗത്തിന്റെ സര്‍ക്കാര്‍നിര്‍മ്മിത ആധുനികരൂപമായ ദേവസ്വംബോര്‍ഡ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദിവാസികളില്‍നിന്നും പിടിച്ചെടുത്ത ഈ ആചാരം പരിശുദ്ധമായിതന്നെ നിലനില്‍ക്കണമെങ്കില്‍ അതിന്റെ നിയന്ത്രണം യഥാര്‍ത്ഥ അവകാശികളുടെ കൈകളില്‍ തന്നെയായിരിക്കണം. അല്ലെങ്കില്‍ ശബരിമല പോലെ ഭണ്ഠാരപ്പെട്ടികളില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വരുമാനത്തിന്റെ കണക്കുപറയുന്ന നിലയിലേക്ക് അതും തരംതാഴ്ന്നുപോകും. മാത്രമല്ല വനംമാഫിയയുടെ വിഹാരഭൂമിയാവും പൊന്നമ്പലമേട്. നഷ്ട്ടമാവുന്നത് ഒരു ആചാരത്തിന്റെ പരിശുദ്ധിമാത്രമല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസികള്‍ക്കിടയിലെ ഒരു ഗോത്രസമൂഹമാണ്. പിന്നെ കോടിക്കണക്കിന് വിലവരുന്ന വന്‍മരങ്ങളും ഔഷധമൂല്യമുള്ള ചെറുസസ്യങ്ങളും അവയ്ക്കുള്ളില്‍ ജീവിക്കുന്ന വന്യജീവികളെയുമായിരിക്കും.

വര്‍ഷങ്ങളായി ദേവസ്വംബോര്‍ഡ് വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു, മകരവിളക്കിന്റെ പേരില്‍. അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച വിശ്വാസികളും അവിശ്വാസികളും ആയ എല്ലാവരും അതിനു സദുദ്ദേശത്തോടെ(?) പ്രചാരം നല്‍കിയ മാദ്ധ്യമങ്ങളും  അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ. ശബരിമലയില്‍ എത്രയെത്ര നിഷ്കളങ്കരായ അയ്യപ്പന്‍മാരെയാണ് മകരവിളക്കിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് ചൂഷണം ചെയ്തത്! വിമര്‍ശകരുടെയും മാദ്ധ്യമങ്ങളുടേയും നിരന്തര ഇടപെടല്‍ കാരണം മകരജ്യോതിയും മകരവിളക്കും രണ്ടാണെന്ന് സമ്മതിച്ച തന്ത്രികുടുംബം തന്നെ മകരവിളക്ക് ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ സ്വാഗതം ചെയ്യാതെ വയ്യ. എല്ലാം പിടിച്ചടക്കിമാത്രം ശീലിച്ച സവര്‍ണ്ണവിഭാഗത്തില്‍നിന്ന് തന്നെ നല്ല നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ സന്തോഷമുണ്ട്. അത്തരം ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നത് തന്നെയാവണം യഥാര്‍ത്ഥ ആത്മീയത നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യേണ്ടത്.

ഭണ്ഠാരപ്പെട്ടികളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍വേണ്ടി ശീതളപാനീയം പോലെ വിറ്റഴിക്കാനുളളതല്ല ആത്മീയതയും വിശ്വാസവും ഭക്തിയും ഒന്നും. ദേവസ്വംബോര്‍ഡും തല്‍പ്പരകക്ഷികളും ചേര്‍ന്ന് ഉല്‍പ്പാതിപ്പിക്കുന്ന കപട ആത്മീയതയെയും വിശ്വാസികള്‍ തിരിച്ചറിയണം.

ശബരിമലയിലേത് ഒരു കാനനക്ഷേത്രമായിതന്നെ നിലനില്‍ക്കട്ടെ. ഭണ്ഠാരപ്പെട്ടിയിലെ നാണയത്തുട്ടുകളുടെ കിലുക്കങ്ങളെക്കാള്‍ അയ്യപ്പനിഷ്ട്ടപ്പെടുക കിളികളുടെ കൊക്കില്‍നിന്നുതിരുന്ന സംഗീതമാണ്, കാട്ടരുവികളുടെ ഒഴുക്കിന്റെ താളമാണ്, മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളുംചേര്‍ന്ന്  വീശുന്ന ഇളംകാറ്റാണ്, വന്യജീവികളുടെ കാവലാണ്. അത് അങ്ങനെതന്നെനിലനില്‍ക്കുകയും വേണം. കാരണം, നമ്മുടെ നാടിന്റെ ആത്മീയതയും വിശ്വാസങ്ങളും രൂപപ്പെട്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ അടിത്തറയിലാണ്.

അതിനോടൊപ്പം പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ അവരുടെ വിളക്ക് തെളിയിക്കണം. ഏതെങ്കിലും ദേവസ്വംഉദ്യോഗസ്ഥരോ പോലീസുകാരോ ആവരുത് അത് ചെയ്യുന്നത്. അവരുടെ ജീവിതവും വിശ്വാസവും കളങ്കപ്പെടാതെ അവര്‍ തെളിയിക്കുന്ന മകരവിളക്കില്‍ ശോഭിക്കണം. അതിന്റെ പരിശുദ്ധി ദൂരെനിന്നു ദര്‍ശിക്കാന്‍ നമുക്ക് കഴിയണം. വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
***


ചിതരങ്ങള്‍ക്ക് കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍

ചൊവ്വാഴ്ച, നവംബർ 15, 2011

ഹരിതശോഭയില്‍ ഒരു പെരുന്നാള്‍ അവധി

കണ്ടല്‍ക്കാട് കാണാന്‍ ഖത്തറിലെ ഇന്റര്‍നെറ്റ്‌ സുഹൃത്തുക്കള്‍

നവംബര്‍ ആറാം തീയതി വലിയ പെരുന്നാള്‍ കഴിഞ്ഞു. എട്ടാം തിയ്യതിവരെ അവധിയാണ്. പറഞ്ഞുറപ്പിച്ചപോലെ ഏഴാം തീയതി ഖത്തറിലെ ബ്ലോഗെഴുത്തുകാരും ഫേസ്ബുക്ക് സുഹൃത്തുക്കളും ചേര്‍ന്ന് അല്‍ഖോറിലെ അല്‍തക്കിറ എന്ന സ്ഥലത്തെ ഹരിതാഭമായ കണ്ടല്‍ക്കാട് കാണാന്‍ പോകാന്‍ തയ്യാറായി നിന്നു. കാലത്ത് പതിനൊന്നു മണിക്ക് മുന്‍പേ എല്ലാവരും ദോഹയിലെ ഹോട്ടല്‍ റമദയ്ക്ക് സമീപത്തു സുനില്‍ പെരുമ്പാവൂരിന്റെ താമസ സ്ഥലത്ത് എത്തിയിരുന്നു. ബാക്കി ഒന്ന് രണ്ടുപേര്‍ അല്‍ഖോറില്‍ എത്തിക്കോളാമെന്നു ഏറ്റിട്ടുണ്ടായിരുന്നു. സുനില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന് അടുത്ത് കാറുമായ്‌വന്ന് എന്നെയും കൂട്ടി ഹോട്ടല്‍ റമദയുടെ അടുത്ത് വരെ എത്തിച്ചത്. അപ്പോള്‍ അയാളുടെ  കാറില്‍ കവി സുദര്‍ശനന്‍മാഷും ഹിന്ദിയിലും മറാട്ടിയിലും മലയാളത്തിലും കഥയെഴുതുന്ന രാജേഷ് കുമാറും ഉണ്ടായിരുന്നു. രാജന്‍ജോസഫ് താമസിക്കുന്നിടത്ത്‌ പോയി അദ്ദേഹത്തെയും കൂട്ടിയാണ് ഹോട്ടല്‍ റമദയുടെ അടുത്ത് എത്തുന്നത്. അവിടെനിന്നു സുനിലിന്റെ നേതൃത്വത്തില്‍ മൂന്നു കാറുകളിലായി അല്‍ഖോറിലേക്ക് യാത്ര തിരിച്ചു. ഞാന്‍ കയറിയിരുന്നത് കവിയായ രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കാറിലായിരുന്നു. കൂടെ നാമൂസ്, രാജന്‍ജോസഫ്, സുദര്‍ശനന്‍ മാഷ്‌.

ഞാന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍:






 

































































രാജന്‍ജോസഫും നാമൂസും രാമചന്ദ്രനും ചര്‍ച്ചകളിലായിരുന്നു. ഇടയ്ക്ക് സുദര്‍ശനന്‍മാഷും അവരോടൊപ്പം ചേര്‍ന്നു. ഞാന്‍ ആദ്യമേ മുന്‍‌കൂര്‍ജാമ്യം എടുത്തിരുന്നു. 'ഞാനൊരു മിതഭാഷിയാണ്. ഞാന്‍ നിങ്ങളെപ്പോലെ സംസാരിച്ചുകൊണ്ടിരിക്കില്ല.' രാജന്‍ജോസഫ് ഇടയ്ക്കിടെ എന്നെ തട്ടിയും മുട്ടിയും സംസാരിക്കാന്‍ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. കമ്മ്യൂണിസവും ഭഗവത്ഗീതയും ഖുര്‍ആനും ബൈബിളും നാട്ടിലെ ആനുകാലിക രാഷ്ട്രീയ-സാംസ്കാരിക സംഭവങ്ങളും വരെ പരാമര്‍ശിക്കപ്പെട്ട ഒരു ചര്‍ച്ചയായിരുന്നു അത്. അങ്ങനെ  ചര്‍ച്ചകള്‍ ചെയ്തും ചര്‍ച്ചകള്‍ കേട്ടും നമ്മള്‍ അല്‍ഖോറിലെത്തി. അവിടെ ഒരു റസ്റ്റോറന്റില്‍ കയറി ബിരിയാണി കഴിച്ചു (ചിലവു വഹിച്ച സുനില്‍ പെരുമ്പാവൂരിനും ഇസ്മയില്‍ കുറുംപടിക്കും നമൂസിനും  നജീംറഹമാനും നന്ദി.)  വീണ്ടും യാത്ര. അല്‍ഖോറില്‍ എത്താം എന്ന് ഏറ്റിരുന്നവര്‍ അവിടെ എത്തിയിരുന്നു. സുദര്‍ശനന്‍മാഷ്‌ അവരുടെ കാറിലേക്ക് മാറി. അല്‍പസമയം കൂടി യാത്ര ചെയ്തപ്പോള്‍ നമ്മള്‍ അവിടെ ലക്ഷ്യ സ്ഥാനത്ത് എത്തി. മരുഭൂമിയുടെ ഒരറ്റത്ത് അറബിക്കടലിന്റെ ഓരം ചേര്‍ന്ന് ഹരിതാഭാമായൊരു ചതുപ്പ് പ്രദേശം.

എന്നും എവിടെയും സംസ്കാരത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാചാലരാവുന്ന നമ്മള്‍ കേരളീയര്‍ സംരക്ഷിക്കാതെ വെട്ടിമാറ്റുന്ന കണ്ടല്‍ക്കാടുകള്‍ ഇവിടെ ഈ മരുഭൂമിയില്‍ കമ്പോള സംസ്കൃതിയിലൂടെമാത്രം കടന്നു പോവുന്ന ഒരു സര്‍ക്കാരും ജനതയും എത്ര ശ്രദ്ധയോടെയാണ് സംരക്ഷിക്കുന്നതെന്ന്  അത്ഭുതത്തോടെ ചിന്തിച്ചുപോയി.

ഇസ്മയില്‍ കുറുമ്പടിയില്‍ (http://www.shaisma.com)നിന്ന് കടമെടുത്ത ചിത്രങ്ങള്‍:
  





നടന്നുപോകുന്ന വഴികളിലും കണ്ടല്‍ക്കാടിനു നടുവിലെ വിശാലമായ സമതലത്തിലും സമതലത്തിനു നടുവില്‍ ഒറ്റയാനായി അഹങ്കാരത്തോടെ ചരിഞ്ഞുകിടക്കുന്ന വെളുത്ത നിറമുള്ള വലിയ പാറയിലും മാലയില്‍ കോര്‍ക്കുന്നതുപോലുള്ള ചെറിയ ശംഖുകള്‍ കല്‍ചരലുകള്‍ പോലെ ചിതറിക്കിടന്നിരുന്നു. ഇത് തെളിയിക്കുന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ സ്ഥലവും കടലിനടിയില്‍ ആയിരുന്നു എന്നാണല്ലോ! ശംഖുകള്‍ കൈകൊണ്ട് പെറുക്കിയെടുത്ത് സൂക്ഷിച്ചു നോക്കി. അതെ, പൂര്‍ണ്ണരൂപത്തിലുള്ള ശംഖുതന്നെ. എനിക്കൊരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ചെറുശംഖുകള്‍ പെറുക്കി അവള്‍ക്കു കൊണ്ടുക്കൊടുക്കാമായിരുന്നു, മാലകോര്‍ക്കാന്‍. പെറുക്കിയെടുത്ത ശംഖുകള്‍ ഭൂമിദേവിക്ക് തന്നെ തിരിച്ചുനല്‍കി.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഷാനവാസ് എളച്ചോല(http://www.facebook.com/shachola)































അല്‍പനേരം വട്ടമിട്ടിരുന്ന് പരസ്പരം പരിചയപ്പെടുത്തി. പരിചയപ്പെടുത്തലിനിടയില്‍ സുദര്‍ശനന്‍മാഷും നാമൂസും സ്റ്റീവ് എന്ന കൊച്ചു ബാലനും കവിതകള്‍ ചൊല്ലി. സുനില്‍ പാട്ടുപാടി. പിന്നെ കടല്‍ക്കരയിലേക്ക്‌. കടലിന്റെ തീരത്ത് എല്ലാ തീരത്തെയും പോലെ മണല്‍ ആയിരുന്നില്ല. നേരത്തെ എഴുതിയത് പോലെ ഒരുതരം പാറ. കണ്ടാല്‍ കോണ്ക്രീറ്റ്പോലെ തോന്നും. അപ്പോള്‍ കൂടെയുണ്ടായിരുന്ന അസീസ് മാഷ്‌ പറഞ്ഞു-'ഇതാണ് അവസാതശില.' എല്ലാവരും കടലിലേക്കിറങ്ങി. ഞാനും നിക്കു കേച്ചേരിയും കരയില്‍ നിന്നു. കടല്‍ കടന്നുവരുന്ന കാറ്റ് ഇക്കിളി കൂട്ടുന്ന കണ്ടല്‍ചെടികളുടെ കൊഞ്ചിക്കൊഴയല്‍ കണ്ട്, കരയോട് തോറ്റുപിന്മാറിയ കടലിന്റെ ശാന്തത കണ്ട്...... അങ്ങനെ.



https://picasaweb.google.com/102081287394634585754/azwSp





സൂര്യന്‍ അറബിക്കടലിന്റെ അപ്പുറത്ത്  മറയാനായി കുങ്കുമപ്പൊട്ടിന്റെ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്നു. സമതലത്തില്‍ ചിതറിക്കിടക്കുന്ന കൊച്ചു ശംഖുകള്‍ക്ക് മേലെ വരാനിരിക്കുന്ന സന്ധ്യയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. അപ്പോഴും കണ്ടല്‍ചെടികള്‍ കടലിനോടും കാറ്റിനോടും ഒരേസമയം കിന്നരിക്കുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്നു. കണ്ട് കൊതിതീരാതെ വീണ്ടും വീണ്ടും പിന്നോട്ട് തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു മടക്കയാത്ര. ഇസ്മയില്‍ കുറുമ്പടിയുടെ കാറില്‍ ഞാനും സുനിലും സുദര്‍ശനന്‍മാഷും നിക്കു കേച്ചേരിയും, ഒരു പെരുന്നാള്‍ അവധിയുടെ നിത്യ ഹരിത സ്മരണകളുമായി ശാന്തതയോടെ തിക്കും തിരക്കും നിറഞ്ഞ, ശബ്ദമുഖരിതമായ ദോഹ നഗരത്തിലേക്ക്.
***



തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

നിര്‍വ്വചനങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍

കുറച്ചു കാലമായി ഇന്ത്യയില്‍ ചില പ്രമുഖവ്യക്തികള്‍  അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേവലം ഒരു വിവാദം എന്നതിലപ്പുറം സുപ്രിംകോടതിയിലെ അഭിഭാഷകരുടെ ചേമ്പറില്‍ ഇരിക്കുകയായിരുന്ന പ്രശാന്ത്ഭൂഷണെ കൈയേറ്റം ചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു അത്.

അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക്നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും അക്രമങ്ങള്‍ ഉണ്ടാവുന്നതും രാജ്യസ്നേഹികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണ്. തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരിക ജനാധിപത്യ സംവിധാനത്തില്‍ സാധാരണമാണ്. പക്ഷെ പ്രശാന്ത്ഭൂഷണ് നേരെയുണ്ടായ അക്രമം പോലുള്ള നടപടികള്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സാധാരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, അത് രാജ്യസ്നേഹത്തിന്‍റെ പേരിലാണെങ്കില്‍പോലും. 

മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍നിന്നും ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ ഉണ്ട്.
1. ജനാധിപത്യ വ്യവസ്ഥിതിയില്‍ നിര്‍വ്വചനങ്ങള്‍ (ഏതിനെക്കുറിച്ചാണെങ്കിലും) മതവിശ്വാസം പോലെ അടിച്ചേല്പിക്കേണ്ട ഒന്നാണോ?
2 . ഒരു പ്രത്യേക പ്രദേശത്ത് നടന്നുവരുന്ന തീവ്രവാദപ്രവര്‍ത്തനം നേരിടാന്‍ ആ പ്രദേശത്തെ നിരപരാധികളായ സാധാരണ ജനങ്ങളെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമല്ലേ? അവര്‍ ആ നാട്ടില്‍ ജനിച്ചുപോയി എന്നതുകൊണ്ടും അതേ നാട്ടില്‍തന്നെ ജീവിച്ചുമരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടും മാനുഷിക പരിഗണന അര്‍ഹിക്കുന്നവരല്ലാതാവുമോ?
3 . രാജ്യസ്നേഹം (സമാനമായ മറ്റു പദങ്ങളും) എന്താണെന്നും എങ്ങനെയാണെന്നും നിര്‍വചിക്കാനുള്ള അധികാരം ഏതെങ്കിലും ഒരു പ്രത്യേക സംഘടനയോ അഞ്ചുവര്‍ഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമോ സ്വയം ഏറ്റെടുക്കുമ്പോള്‍ അത് സ്വേച്ചാധിപത്യമല്ലേ?

കാശ്മീര്‍ എങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായതെന്ന സത്യം നമുക്കെല്ലാവര്‍ക്കുമറിയാം. അവിടുത്തെ ജനങ്ങളുടെ മനസറിയാന്‍ ഹിതപ്പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ട പ്രശാന്ത്ഭൂഷണെ ആക്രമിച്ചത് ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസോളനിയും റഷ്യയില്‍ സ്റ്റാലിനും പിന്തുടര്‍ന്നിരുന്ന സ്വേച്ഛാധിപത്യത്തിന്‍റെ ഇന്ത്യന്‍രൂപമാണ്‌. ഇന്ത്യയിലെ രാഷ്ട്രീയ പ്രശനങ്ങളെക്കുറിച്ചു അഭിപ്രായം പറയാന്‍ ആര്‍ക്കും അനുവാദമില്ല, അത് ചില സംഘടനകള്‍ക്ക് മാത്രമാണെന്ന് ചുരുക്കം. ഈ സ്വേച്ഛാധിപത്യവാദികള്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് എം.എഫ്.ഹുസൈനെ നാടുകടത്തിയത്. കശ്മീരിലെ സാധാരണജനങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍, വിദേശികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോള്‍, തീവ്രവാദികളുടേയും പട്ടാളക്കാരുടെയും തോക്കുകള്‍ക്കിടയില്‍ ജീവനെ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ അതിനെതിരെ പ്രതികരിച്ച അരുന്ധതിറോയ് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണരുടെ പിന്തുണയോടെ ഭരണകൂടം അധകൃതനുമേല്‍ അധിനിവേശം നടത്തുമ്പോള്‍ തങ്ങളുടെ സത്വം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ തന്നെ ആയുധമാക്കുമ്പോള്‍ അത് തീവ്രവാദാമാകുന്നു. അവരെ സഹജീവികളായിക്കണ്ടതിനാണ് ബിനായക്സെന്‍ എന്ന ഡോക്ടര്‍ ജയിലിലടയ്ക്കപ്പെട്ടത്‌.

സത്വം സംരക്ഷിക്കാന്‍ പോരാടുന്നത് കൊണ്ടാണ് പതിനഞ്ചുവര്‍ഷമായിട്ടും ഈറോംഷര്‍മിളയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയത്. ഭൂരിപക്ഷമായ മദ്ധ്യവര്‍ഗത്തിന്റെ പ്രധിനിധിയായ അന്നഹസാരെയ്ക്ക് നമ്മള്‍ നല്കിയ പ്രാധാന്യം  ന്യൂനപക്ഷത്തിന്റെ പ്രധിനിധിയായ ഈറോംഷര്‍മിളയ്ക്ക് നല്‍കാന്‍ വിട്ടുപോയത്. നമ്മുടെയൊക്കെ മനസ്സില്‍ സത്വബോധമില്ലാത്ത രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ.
ജന്മനാട്ടില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, വിശ്വാസങ്ങളും ചിന്തകളും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍, അത് രാജ്യസ്നേഹത്തിന്റെയോ ജനാധിപത്യത്തിന്റെയോ പേരിലാണെങ്കില്‍പ്പോലും സ്വേച്ഛാധിപത്യം തന്നെയാണ്. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശവും. ശക്തമായ ഇന്ത്യന്‍സമൂഹം  ദുര്‍ബലമായ ഇന്ത്യന്‍സമൂഹത്തിനുമേലെ നടത്തുന്ന അധിനിവേശം.
***



ഒരുപക്ഷെ ഇതിന്റെ പേരില്‍ ഞാനും രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടാം.  

വെള്ളിയാഴ്‌ച, ജൂലൈ 29, 2011

സൂപര്‍ താരങ്ങളുടെ പേരിലുള്ള കേസ് എന്തായി?

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വീടുകളില്‍ നടന്ന റെയ്ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് നമ്മള്‍ കേട്ടില്ല. എന്തുപറ്റി? ഒതുക്കിതീര്‍ത്തോ? കിട്ടുന്നതെല്ലാം, മല്‍സരിച്ച് ദിവസങ്ങളോളം വാര്‍ത്തയാക്കുന്ന ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് എന്താണ് മൌനം? മോഹന്‍ലാലിന്‍റെ വീട്ടിലെ ആനക്കൊമ്പും പുരാവസ്തു ശേഖരവും നിയപ്രകാരമുള്ളതാണോ? നിയമപ്രകാരമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച ബ്രിഗേഡിയര്‍ പദവി തിരിച്ചുവാങ്ങേണ്ടത് പ്രതിരോധമന്ത്രിയായ എ.കെ.ആന്‍റണിയുടെ ഉത്തരവാദിത്വമല്ലേ? മമ്മൂട്ടി വാങ്ങിക്കൂട്ടിയെന്നുപറയപ്പെടുന്ന ഭൂമി നിയപ്രകാരമാണോ? ഇരുവരും കുറ്റക്കാരാണെങ്കില്‍ കേസിന്‍റെ അവസ്ഥ എന്താണ്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികള്‍ കണ്ടുപിടിക്കാന്‍ ഒളിക്ക്യാമറയുമായ് മത്സരിച്ച് ഓടിനടക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് സൂപര്‍താരങ്ങളുടെ കേസുകളോട് മാത്രം താല്‍പ്പര്യക്കുറവുണ്ടാവുന്നതിന്‍റെ കാരണമെന്താണ്? സിനിമാതാരങ്ങള്‍ ഇല്ലെങ്കില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന പരമാര്‍ത്ഥമായിരിക്കാം അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകം. ഇതൊക്കെ മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകരെന്ന കാര്യം മാദ്ധ്യമങ്ങള്‍ മറക്കാതിരിക്കുന്നത് നന്ന്.

ഇത്തരം പക്ഷപാതപരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മാദ്ധ്യമസിണ്ടിക്കറ്റ് പോലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത്. അങ്ങനെ ആരെങ്കിലും ആരോപിച്ചാല്‍ അവരെ വേട്ടയാടുന്നതിലും മാദ്ധ്യമങ്ങള്‍ ഒട്ടും പിന്നിലല്ലല്ലോ.

ഇന്ത്യന്‍ജനാധിപത്യത്തിന്‍റെ വികസനത്തിന്‌ മാദ്ധ്യമങ്ങള്‍ക്ക് കുറെയേറെ ചെയ്യാനാവും. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ അവരില്‍തന്നെയാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം ഗൌരവമായ കാര്യങ്ങളില്‍ പക്ഷപാതം കാട്ടുമ്പോള്‍ അതിന്‍റെ ഫലം ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ദോഷമായിരിക്കും.

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

ആഘോഷിക്കപ്പെടുന്ന ലൈംഗികത

ഇത് ലൈംഗികത ആഘോഷിക്കപ്പെടുന്ന കാലം. ഒപ്പം വികലമാക്കപ്പെടുന്നതും. ആരാണ് ഇത്രയധികം ആഘോഷിക്കുന്നതും വികലമാക്കുന്നതും? സമൂഹമാണോ? അങ്ങനെയെങ്കില്‍ സമൂഹം മാത്രമാണോ അതിനുത്തരവാദി? ഇത് എന്നെപ്പോലുള്ള ലക്ഷക്കണക്കിന്‌ പ്രവാസികളുടെ ചോദ്യമാണ്.

കാലത്തുമുതല്‍ വൈകീട്ട് വരെ മേല്‍ജീവനക്കാരന്‍റെ വഴക്ക് കേട്ട്, സഹപ്രവര്‍ത്തകരോട് കലഹിച്ച്, കീഴ്ജീവനക്കാരന്‍റെ ശാപങ്ങള്‍ ഏറ്റുവാങ്ങി സംഘര്‍ഷം നിറഞ്ഞ മനസോടെ മുറിയില്‍ തിരിച്ചെത്തുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നത് ടെലിവിഷന്‍ പരിപാടികള്‍ തന്നെയാണ്. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലായിരിക്കും ടെലിവിഷനിലേക്ക് എത്തിനോക്കുന്നത്. ജനിച്ചുവളര്‍ന്ന നാട്ടിലെ വിവരങ്ങള്‍ ഒന്നറിയാനുള്ള ആഗ്രഹം കൊണ്ട് അല്‍പനേരം വാര്‍ത്ത കേള്‍ക്കാമെന്ന് വിചാരിച്ചു ടെലിവിഷന് മുന്നില്‍ പോയിരുന്നാല്‍ കേള്‍ക്കുന്നത് പെണ്‍വാണിഭങ്ങളുടെ വാര്‍ത്തകള്‍. സ്ത്രീകളെ വീഴ്ത്താന്‍ വലവിരിച്ചിരിക്കുന്ന സെക്സ് റാക്കറ്റുകള്‍, കൌമാരപ്രായക്കാരിയായ സ്വന്തം മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന അച്ഛന്‍, അച്ഛന്‍റെ(സ്വന്തം അച്ഛന്‍?) ലൈംഗീക പീഠനത്തിന് വിധേയയാകേണ്ടിവന്ന മകള്‍.... വിദ്യാലയങ്ങളിലും, തീവണ്ടിയിലുംവരെ പീഠനങ്ങള്‍. പിന്നെയും കുറെ അവിഹിത ബന്ധങ്ങളുടെ വാര്‍ത്തകള്‍.

ഏകാന്തതയുടെ വിരസതയകറ്റാന്‍ മോഹിച്ച്‌ പ്രിയപ്പെട്ട നാടും നാട്ടുകാരെയും കാണാന്‍ മോഹിച്ച്‌ ടെലിവിഷന്‍ ഓണ്‍ ചെയ്‌താല്‍ കാണുന്നതും കേള്‍ക്കുന്നതും ഇത്തരം വാര്‍ത്തകള്‍ ആവുമ്പോള്‍ പ്രവാസികളുടെ മാനസികപിരിമുറുക്കം കൂടുകയേയുള്ളൂ. നാട്ടില്‍ ഉപേക്ഷിച്ചുവന്ന ഭാര്യയുടെയും മക്കളുടെയും സഹോദരിമാരുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉറക്കത്തിലും വേട്ടയാടുന്നു. പണ്ട് പെണ്‍മക്കളെക്കുറിച്ചായിരുന്നു എങ്കില്‍ ആണ്‍മക്കളെക്കുറിച്ചും ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. പതിമൂന്നോ പതിനാലോ വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടികള്‍ ലൈംഗികക്കേസ്സുകളില്‍ പ്രതിയാകുന്നു! വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ക്ക് ആ പ്രായത്തില്‍ പെണ്‍കുട്ടികളോട് തോന്നിയിരുന്നത് നിഷ്ക്കളങ്കമായ പ്രേമമോ അവരുടെ പൂര്‍ണതയിലെത്തുന്ന സൗന്ദര്യത്തോടുള്ള കൌതുകമോ മാത്രമായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലൈംഗീകതയെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നത്.

പക്ഷെ, ഇന്നത്തെ കുട്ടികള്‍ കൈയില്‍ കൊണ്ടുനടക്കുന്നത് ഫോട്ടോ എടുക്കാനും വിഡിഒ കാണാനും സാധിക്കുന്ന മൊബൈല്‍ ഫോണുകളാണ്. ലോകത്തിന്‍റെ പുതിയ അവസ്ഥ അറിയാത്ത രക്ഷകര്‍ത്താക്കള്‍ മുന്‍പിന്‍ ചിന്തിക്കാതെ അത് വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വീട്ടിലും പഠിക്കുന്ന സ്ഥാപനത്തിലും കംപ്യുട്ടര്‍ ഉപയോഗിക്കാന്‍ അവസരം അവര്‍ക്ക് ലഭിക്കുന്നു. അതില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടെങ്കില്‍ പറയുകയേ വേണ്ട, നല്ലതും ചീത്തയുമായിട്ടുള്ള എന്തും അതില്‍ സുലഭമാണല്ലോ. കൌമാരപ്രായക്കാര്‍ക്ക് തീര്‍ച്ചയായും തെറ്റുകളോടായിരിക്കും ആകര്‍ഷകത്വം കൂടുതല്‍. രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടാതെ ഇതൊക്കെ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇതിന്‌ തടയിടേണ്ടത്‌ രക്ഷിതാക്കളും അദ്ധ്യാപകരും തന്നെയാണ്. അതിനു സമൂഹത്തെയോ സാങ്കേതികവിദ്യയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏത് ഭാഷയിലുള്ള അശ്ലീല ചിത്രങ്ങളും അശ്ലീലകഥകളും ഇന്റര്നെറ്റിലൂടെ നമ്മുടെ കണ്മുന്നിലെത്തുന്നു. ഇത്തരം സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ കൌമാരെക്കാരെ കുറച്ചെങ്കിലും നമുക്ക് ഇതില്‍നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. അവരില്‍ മാത്രമേ നമുക്ക് പ്രതീക്ഷ നല്‍കാന്‍ പറ്റുകയുള്ളു. സെക്സ് റാക്കറ്റുകള്‍ നടത്തുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ ഭരണകൂടത്തിലും ബ്യുറോക്രസ്സിയിലും ഉണ്ടാവുമ്പോള്‍ ഇതിനെ നിയമപരമായി നശിപ്പിക്കുക എളുപ്പമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നേവരെ വിവാദമായിട്ടുള്ള പ്രമുഖര്‍ പ്രതികളായിട്ടുള്ള ഒരു ലൈംഗീക പീഠനക്കേസും തെളിയിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപെടുകയോ ചെയ്തിട്ടില്ല. മത്സരിച്ച് വാര്‍ത്തകള്‍ പുറത്തുവിടുന്ന മാദ്ധ്യമങ്ങള്‍ ഒരിക്കലും അവയൊന്നും ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തിക്കാറുമില്ല. പഴയത് തന്നെ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ആഘോഷമില്ലല്ലോ. അതുകൊണ്ടാവാം മാദ്ധ്യമങ്ങള്‍ എന്നും പഴയതിനെ മറന്ന് പുതുമ തേടിപ്പോകുന്നത്. പ്രതികള്‍ ഇപ്പോഴും മാന്യന്‍മാരായിത്തന്നെ ജീവിക്കുകയും ചെയ്യുന്നു.

എന്തിനും ഏതിനും സമരം ചെയ്യുന്ന സംഘടനകള്‍ അവരുടെ പ്രതിയോഗികള്‍ ഇല്ലാത്ത ലൈംഗീകപീഠനക്കേസുകളില്‍ താല്പര്യം കാട്ടാറുമില്ല. പിന്നെയങ്ങനെ കേസുകള്‍ തെളിയിക്കപ്പെടും? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും?

എഴുതാന്‍ വിട്ടുപോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ലൈംഗീകതയ്ക്ക് പ്രാധാന്യമുള്ള പഴയ സിനിമകള്‍ (ഉദാ: രതിനിര്‍വ്വേദം) കൌമാരപ്രായക്കാരിലൂടെ ലഭിക്കുന്ന കാശ് മാത്രം ലക്ഷ്യമിട്ട് ക്ലാസിക്ക് സിനിമയെന്ന ലേബലില്‍ വീണ്ടും നിര്‍മ്മിച്ച്‌ നമുക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ആഭാസത്തരങ്ങള്‍ ലൈംഗീകത എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ വികലമാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?

ബുധനാഴ്‌ച, ജൂൺ 29, 2011

നക്ഷത്ര നഗരം

PEARL - Qatar  in 2011

നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന 'പേള്‍ ഖത്തര്‍.' ഖത്തറിലെ നക്ഷത്ര നഗരം. നമ്മുടെ കമ്പനിക്ക് വേണ്ടി സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍.











വെള്ളിയാഴ്‌ച, ജൂൺ 10, 2011

എം. എഫ്. ഹുസൈന്‍

ങ്ങനെ എം. എഫ്. ഹുസൈന്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നു. ചിത്രങ്ങളിലൂടെ ലോകത്തോട്, കലഹിച്ച് കലഹിച്ച്, താന്‍ ഏറ്റവും അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത സ്വന്തം നാട്ടുകാരെ കാണാനാവാതെ. 
ന്ത്യയുടെ പാബ്ലോ പിക്കാസോ എന്ന വിശേഷണം മാതൃഭൂമിയുടെ ഓണ്‍ലൈനില്‍ വായിച്ചപ്പോള്‍ ഞാനാശിച്ചുപോയി, ഇന്ത്യയില്‍ വച്ച് മരിച്ചിരുന്നു എങ്കില്‍. അവസാനനാളുകള്‍  ഇന്ത്യയില്‍ ജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു എങ്കില്‍ എന്ന്.

മ്മളെപ്പോലെ അദ്ദേഹവും ഭാരത്തെ അമ്മയായി കണ്ടു (മദര്‍ ഇന്ത്യ). പക്ഷെ ചിത്രത്തിലെ ഭാരതമാതാവിനു നഗ്നത ആരോപിക്കപ്പെട്ട് രാജ്യഭ്രഷ്ടനാകേണ്ടിവന്നു. അപ്പോഴും അദ്ദേഹം ഇന്ത്യയെയോ ഇന്ത്യക്കാരെയോ വെറുത്തില്ല.  അദ്ദേഹമാണോ അദ്ദേഹത്തിന്‍റെ വിമര്‍ശകരാണോ ശരി എന്ന് കാലം തെളിയിക്കട്ടെ. ആരൊക്കെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും അദ്ദേഹത്തിന്‍റെ മനസ് എന്നും ഇന്ത്യക്കാര്‍ക്കൊപ്പമായിരുന്നു. ഇന്ത്യയില്‍ത്തന്നെ അവസാന നിമിഷം അദ്ദേഹം ജീവിച്ചിരുന്നു എങ്കില്‍ 'മക്ബൂല്‍ ഫിദ ഹുസൈന്‍' എന്ന മഹാനായ ചിത്രകാരന്‍റെ അവകാശി ഇന്ത്യ മാത്രമാകുമായിരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു ആയിരം രൂപ വിലയുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിന്‍റെ ഒരു മില്ലിമീറ്റര്‍ ഭാഗത്തിനു അയ്യായിരം രൂപയായിരുന്നു വിലയെന്നത് മാത്രം മതി അദ്ദേഹത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍. 


ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

എം. എഫ്. ഹുസൈന്‍ (പാശ്ചാത്തലത്തില്‍ അദ്ദേഹം കണ്ട ഭാരതം)


ഹുസൈന്‍ ഏറ്റവും ആരാധിച്ച ഭാരതീയ സൗന്ദര്യം: മാധുരി ദീക്ഷിത്ത്.




















എം. എഫ്. ഹുസൈന്‍




ഹുസൈന്‍റെ സ്ത്രീ സങ്കല്പം  



'മദര്‍ ഇന്ത്യ' എന്ന ചിത്രം: ഹുസൈന്‍ സ്വപ്നം കണ്ട ഭാരതം

ഞായറാഴ്‌ച, മേയ് 15, 2011

വി.എസ്സ് വിജയിച്ചു

വസാനം അത് സംഭവിച്ചു. കേരളത്തില്‍ വി.എസ് തരംഗം ആഞ്ഞടിച്ചു. വന്‍ഭൂരിപക്ഷം പ്രതീക്ഷിച്ച് അമിതമായ ആത്മവിശ്വാസതോടെയും തെല്ല്‌ അഹങ്കാരത്തോടെയും തിരഞ്ഞെടുപ്പിനെ നേരിട്ട  യു.ഡി.എഫിന് നിരാശപ്പെടേണ്ടിവന്നു. വന്‍വിജയം കൊയ്ത മുസ്ലീംലീഗിന്റെ നേട്ടത്തില്‍ യു.ഡി.എഫിന് കേരളം ഭരിക്കുകയും ചെയ്യാം. ഇത് വിചിത്രമായ തിരഞ്ഞെടുപ്പ് ഫലം തന്നെ. മുഖ്യമന്ത്രി ഏത്  പാര്‍ട്ടിക്കാരനായാലും  മന്ത്രിസഭയെ  നിയന്ത്രിക്കുന്നത്‌  മുസ്ലീംലീഗായിരിക്കും  എന്നതില്‍  സംശയമില്ല. മുസ്ലീംലീഗിന്‍റെ നിര്‍ദ്ദേശം അവഗണിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ്സിനില്ല  എന്നത്  എല്ലാവര്‍ക്കും  അറിയാവുന്ന  സത്യം. 

വിജയം ആര്‍ക്ക്? 
വിജയിച്ചത് യു.ഡി.എഫൊ എല്‍.ഡി.എഫൊ? സി. പി.എമ്മോ കൊണ്ഗ്രസോ? ഇവര്‍ ആരും അല്ല. വിജയിച്ചത് ഒരാള്‍ മാത്രം. വി.എസ്. അച്യുതാനന്തന്‍ എന്ന വ്യക്തി. സി. പി.എമ്മിന് വാദിക്കാം. വി.എസ് പാര്‍ടിയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ ഇത് പാര്‍ട്ടിയുടെ വിജയമാണെന്നും. അത് പാര്‍ട്ടി അണികള്‍ ഏറ്റു പറയുകയും ചെയ്യും. പക്ഷെ വി.എസ്സില്‍ വിശ്വസിച്ച് എല്‍.ഡി.എഫിന് വോട്ടുചെയ്ത നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ അതംഗീകരിക്കില്ല. അവര്‍ നോക്കിയത് കൊടിയുടെ നിറമല്ല. പ്രത്യയശാസ്ത്രവുമല്ല. മതികെട്ടാന്‍ മല കയറിയ, മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയ, ബാലകൃഷ്ണപ്പിള്ളയെന്ന അഴിമാതിക്കാരനെ ജയിലെലിത്തിച്ച, പെണ്‍വാണിഭക്കാരെ കൈയാമം വെക്കുമെന്ന് പറഞ്ഞ  വി.എസ്സിനെയാണ്‌. അവര്‍ വോട്ടു ചെയ്തു, വി.എസ്സ് വിജയിച്ചു.
സാധാരണക്കാരെ സംബന്ധിച്ചിടതോളം  ഇതൊക്കെത്തന്നെയാണ് കാര്യവും. അവര്‍ക്ക് വേണ്ടത് അവരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. ഒരു രക്ഷകന്‍ ഉണ്ടെന്ന തോന്നലാണ്. അങ്ങനെ  ഒരു  തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ വി.എസ്സിന് സാധിച്ചു. പാര്‍ടിയില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തോന്നല്‍ അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചു. സ്വന്തം നിലനില്‍പ്പിനുവേണ്ടി ആരെയും വെട്ടിനിരത്താറുള്ള വി.എസ്സ് അതിനു സാധിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായിക്കുണ്ടായിരുന്നെങ്കിലും പ്രകാശ് കാരാട്ടിണ്‌ടായിരുന്നില്ല. കമ്മ്യുണിസ്റ്റ് ജീവിത ശൈലിയും പാര്‍ട്ടി അച്ചടക്കവും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ ബാധിക്കുന്നുള്ളു. നിഷ്പക്ഷരായ വോട്ടര്‍മാരെ അത് ബാധിക്കുന്നില്ല. അവരുടെ വോട്ടുകളാണ് വി.എസ്സ് നേടിയത്. 
പ്പോള്‍ സി.പി.എമ്മിന്‍റെ നേതാക്കളും അണികളും പറയും പാര്‍ട്ടിയോടൊപ്പം നിന്നതുകൊണ്ടാണ് വി.എസ്സിന് ഈ പ്രഭാവം വന്നതെന്ന്. ശരിയാണ്, ഒരു കലാകാരന്‍ സ്റ്റേജില്‍ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് അയാള്‍ കലാകാരനായി അംഗീകരിക്കപ്പെടുക. മൈതാനത്തില്‍ കളിക്കുമ്പോള്‍ മാത്രമേ ഒരാള്‍ കായികതാരമാവുന്നുള്ളൂ. അതുപോലെ വി.എസ്സ് തന്‍റെ പ്രഭാവം വര്‍ധിപ്പിക്കാനുള്ള വേദിയായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തി.

 


Translate