kharaaksharangal.blogspot.com - KHARAAKSHARANGAL

വ്യാഴാഴ്‌ച, ഒക്‌ടോബർ 16, 2014

സൈബർലോകത്തെ പുരോഗമനവാദം

പുരോഗമനവും പരിഷ്കാരവും വ്യത്യസ്ഥ ലക്ഷ്യങ്ങളിലേക്കുള്ള വ്യത്യസ്ഥ മാർഗ്ഗങ്ങളാണെന്നും പരിഷ്കാരത്തിന്റെ ഓരങ്ങളിൽ നവമുതലാളിത്തം അവരുടെ കമ്പോളങ്ങൾ തീർത്തിട്ടുണ്ടെന്നുമുള്ള തിരച്ചറിവ് ഒരു പുരോഗമനവാദിക്കുണ്ടായിരിക്കണം. അത്തരം തിരിച്ചറിവുകളാണ്  പുരോഗമനവാദിക്ക് ചരിത്രനിർമ്മാണത്തിൽ തന്റെ പങ്ക് നിർവ്വഹിക്കാൻ സാദ്ധ്യമാക്കുന്നത്. വസ്ത്രധാരണമായാലും ലൈംഗീകതയായാലും വിശ്വാസങ്ങളായാലും താൻ വിളിച്ചുപറയുന്നതും എഴുതുന്നതും പുരോഗമനമാണോ പരിഷ്കാരമാണോ എന്നതും നിലവിലുള്ള പൊതുബോധത്തെ മൊത്തത്തിൽ പൊളിച്ചുപണിയലല്ല പുരോഗമനമെന്നും ഉള്ള ധാരണക്കുറവ്  സൈബറിടങ്ങളില പുരോഗമനവാദികളായ ചിലരിലെങ്കിലും   ഉണ്ടാവുന്നുണ്ട് എന്നത് നിരാശാജനകമാണ്. 

വീണ്ടും വീണ്ടും വസ്ത്രധാരണത്തെക്കുറിച്ച് തന്നെ എഴുതേണ്ടിവരുന്നത് അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. ഒരു ജനാധിപത്യസമൂഹത്തിൽ എങ്ങനെയുള്ള വസ്ത്രവും ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ അതിന്റെ അപാകതകൾ ചൂണ്ടിക്കാട്ടാനുമുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഇല്ലെങ്കിൽ ഉണ്ടായിരിക്കണം. ആ വസ്ത്രധാരണവും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുരോഗമാനമാവുന്നതും അല്ലാതാവുന്നതും ഇരുവിഭാഗവും മുന്നോട്ട് വയ്ക്കുന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്.

വർഷങ്ങൾക്കുമുൻപ് ആഗോളവൽക്കരണത്തിന്റെ തുടക്കത്തിൽ സൗന്ദര്യമത്സരം എന്ന പുത്തൻ ഉല്പ്പന്നം കേരളത്തിൽ ഇറക്കുമതിചെയ്യപ്പെടുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചതും തടയാൻ ശ്രമിച്ചതും പുരോഗമനവനിതാസംഘടനകളും വ്യക്തികളുമായിരുന്നു. ആ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വസ്ത്രധാരണസംസ്കാരവും സൗന്ദര്യവർദ്ധകവസ്തുക്കളുടെ ഉപയോഗവും ഇന്ന് നമ്മൾ കാണുന്ന അവസ്ഥയിലേക്ക് മാറുന്നത്  ആഗോള കച്ചവട ലോബി വളരെ തന്ത്രപൂർവ്വം നമ്മുടെ മസ്തിഷ്ക്കത്തിനകത്ത്  കയറിക്കൂടി നമ്മുടെ  സൗന്ദര്യബോധത്തെ നിയന്ത്രിക്കുന്നതിൽ വിജയിച്ചതുകൊണ്ടാണ്. അതിന്റെ ഫലമാണ് നമ്മുടെ ചിന്തകളെയും  വസ്ത്രസങ്കല്പങ്ങളെയും ഭക്ഷണസങ്കല്പങ്ങളെയും പ്രാദേശികമായ ആചാര-അനുഷ്ടാനങ്ങൾപോലും ആഗോള കച്ചവട ലോബിയുടെ പൂർണ്ണ നിയന്ത്രണത്തിലേക്ക് മാറ്റിയെടുക്കാൻ അവർക്ക് സാധിച്ചതും  പുരോഗമനവാദികളടക്കമുള്ള മനുഷ്യർ വെറുമൊരു റോബോട്ടുകളെപ്പോലെ അവരുടെ ഉല്പ്പന്നങ്ങളുടെ മഹത്വം പാടിപ്പുകഴ്ത്ത്തുന്ന തരത്തിലേക്ക് നിലവാരമില്ലാത്തവരായിപ്പോയതും  എന്ന് പറയാതെ വയ്യ.

പതിറ്റാണ്ടുകൾക്ക്‌ മുൻപ് സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് പാടത്ത് ജോലി ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ മാറിടം  നോക്കി രസിക്കുന്ന ജന്മിത്തത്തിനെതിരെ അരിവാൾകൊണ്ട് സ്വന്തം മുലയറുത്ത് പ്രതിഷേധിച്ച പുലയിപ്പെണ്ണിനെ നമുക്ക് മറക്കാനാവില്ല. അന്ന് മാറിടം മറക്കാൻ ആഗ്രഹിച്ചു, സ്ത്രീ സമൂഹം എങ്കിൽ ഇന്നത്‌ ആളുകൾ കണ്ടാൽ എന്താണെന്ന് ചോദിക്കുമ്പോൾ  ആ പുലയിപ്പെണ്ണിന്റെ രക്തസാക്ഷിത്വം എന്തിനുവേണ്ടിയായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. 

വസ്ത്രം ശരീരം മറക്കാൻവേണ്ടിയാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. അതേസമയം അത് പലയിടങ്ങളിൽ പലരീതിയിൽ ആകർഷിക്കപ്പെടാൻ കൂടിയാണ്. ജോലി സ്ഥലങ്ങളിൽ ക്ളൈന്റിനെ ആകർഷിക്കാൻ (അത് ഏത് രീതിയിൽ  ആയിരിക്കണം?), കൂട്ടുകാർക്കിടയിൽ കൂട്ടുക്കാരെ ആകർഷിക്കാൻ, പൊതുരംഗത്ത്‌ സഹപ്രവർത്തകർക്ക് മാതൃകയാവാൻ,  പ്രണയിക്കുമ്പോൾ ഇണയെ ആകർഷിക്കാൻ..... പക്ഷെ, എല്ലായിടങ്ങളിലും വസ്ത്രധാരണം വ്യത്യസ്ഥമാണ്.   ആ വ്യത്യസ്ഥതതന്നെയാണ് അതിന്റെ ശ്ലീലവും അശ്ലീലവും നിശ്ചയിക്കുന്നത്.  
***

ബുധനാഴ്‌ച, ഒക്‌ടോബർ 01, 2014

ഓണപ്പൂവിളി - 2014

ഖത്തറിലെ പ്രമുഖ സാംസ്കാരിക - സൗഹൃദക്കൂട്ടായ്മയായ ക്യുമലയാളവും ക്വാളിറ്റി ഹൈപ്പർമാർക്കറ്റും  സംയുക്തമായി നടത്തിയ "ഓണപ്പൂവിളി - 2014" പൂക്കളമത്സരത്തിന്റെ ദൃശ്യങ്ങൾ
പൂക്കളങ്ങൾ തയ്യാറാവുന്നു

വിധികർത്താക്കളെയും കാത്ത്

പൂക്കളങ്ങളും ക്യുമലയാളം പ്രവർത്തകരും. ഷാൻ റിയാസ്, നവാസ് മുക്രിയകത്ത്
                                     
1

2

3

4

5

6

7



9

10

11

12 

13. ഒന്നാം സമ്മാനം
14. രണ്ടാം സമ്മാനം

                               
15. മൂന്നാം സമ്മാനം

                       
എല്ലാം മികച്ച്ചവയാവുമ്പോൾ ഏറ്റവും മികച്ച ഒന്ന് തിരഞ്ഞെടുക്കുക പ്രയാസകരമാണ്. എങ്കിലും ഒരു ശ്രമം നടത്തിനോക്കൂ. ഇതിൽ ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട മൂന്ന് പൂക്കളങ്ങൾ? ഒരോരുത്തരുടെയും ആസ്വാദനതലം വ്യത്യസ്ഥമാവുമ്പോൾ വിലയിരുത്തലുകളും വ്യത്യസ്ഥമാവും. 

തിങ്കളാഴ്‌ച, ഫെബ്രുവരി 24, 2014

വിഷം വിതയ്ക്കുന്ന ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസുകൾ









മാതാ അമൃതാനന്ദമയിയുടെ മുൻശിഷ്യ ഗെയിൽ ട്രേഡ്വെൽ (ഗായത്രി) എഴുതിയ പുസ്തകം ഉയർത്തിയ വിവാദമാണ് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പച്ചത്.

ഗെയിൽ ട്രേഡ്വെൽ വളരെ ഗുരുതരമായ ആരോപണമാണ് 'ഹോളി ഹെൽ' എന്ന പുസ്തകത്തിലൂടെ അമൃതാനന്ദമയി മഠത്തിന് എതിരായി ഉന്നയിച്ചത്. അത് വളരെ ഗൗരവത്തൊടെ കാണേണ്ട ആരോപണം തന്നെയാണ്. സർക്കാർ കേസ്സെടുത്ത് അന്വേഷണം നടത്തി അതിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരേണ്ടതാണെന്ന അഭിപ്രായം എന്നെപ്പോലുള്ള നിരവധിപ്പേർക്കുണ്ടെങ്കിലും അതൊന്നും നടക്കാൻ പോകുന്നില്ലെന്നുമറിയാം. ഇന്ത്യാഗവന്മേണ്ടിനേക്കാൾ ശക്തവും സാമ്പത്തിക സ്രോതസുമുള്ള ഒരു അന്താരാഷ്ട്രസ്ഥാപനത്തിന് നേരെ നടപടിയെടുക്കാനുള്ള ധൈര്യം നമ്മുടെ നാട്ടിലെ ഒരു ഗവണ്മെന്റിനും ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ലെന്നത് പരമാർത്ഥം. അമൃതാനന്ദമയി ദേവി എത്ര തന്നെ വിശുദ്ധയായാലും മഠത്തിന്റെയും ശിഷ്യരുടെയും വിശുദ്ധിയെക്കുറിച്ചാണ് സംശയങ്ങൾ ഉയരുന്നത്. അത് തെളിയിക്കപ്പെടേണ്ടത് നമ്മുടെ ജനാധിപത്യസമൂഹത്തിൽ നിർബന്ധമാണ്‌ എന്നാണ് എന്റെ അഭിപ്രായം. ലൈംഗീകത ഒരു കലയെന്നപോലെ ആസ്വദിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് ക്ഷേത്രങ്ങളുടെ ചുമരുകളിൽ അത്തരം ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നതും ചിത്രങ്ങൾ വരച്ചുവച്ചിരിക്കുന്നതും. ആ സങ്കൽപ്പമാണ് പ്രവൃത്തിയാലോ വാക്കാലോ (ഏതാണ് ശരി?) ഇവിടെ വികലമാക്കപ്പെട്ടത്‌.

ഗെയിൽ ട്രേഡ്വെല്ലിനെ അനുകൂലിച്ചുകൊണ്ട് ഗൂഗിളിലും ഫേസ്ബുക്കിലും സ്റ്റാറ്റസുകളുടെ വൻപ്രവാഹം തന്നെയുണ്ടായി. എല്ലാമതത്തിലെയും പെട്ടവർ അവരവരുടെ ശൈലിയിൽ സ്റ്റാറ്റസുകൾ ഇട്ട് സംതൃപ്തിയടഞ്ഞു. ഞാനും ഇട്ടു ഒരെണ്ണം. (അതുംകൂടി ചേർത്തുവായിക്കുന്നത് നന്നായിരിക്കും https://www.facebook.com/kkanakambaran/posts/712158938816490 ) പക്ഷെ, പല പോസ്റ്റുകളിലും ഉള്ളിന്റെയുള്ളിൽ ഉറഞ്ഞുകൂടിയ മാലിന്യങ്ങൾ വർഗ്ഗീയ വിഷമായി പുറത്തുചാടുന്നതാണ് കണ്ടത്. പലർക്കും അത് തങ്ങളുടെ വിശ്വാസങ്ങൾ ശരിയെന്ന് വാദിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരുടെ വിശ്വാസത്തെയോ മറ്റൊരു ആരാധനാരീതിയെയോ പരമാവധി അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ സാധിച്ചു.വളരെ മാന്യമായി പ്രതികരിച്ചവരും ഉണ്ട്. ഒരു ആചാരത്തെയൊ വിശ്വാസത്തെയോ വിമർശിക്കുമ്പോൾ അതിനെക്കുറിച്ച് അല്പമെങ്കിലും പഠിക്കാൻ തയ്യാറാവേണ്ടതുണ്ട്. തന്റെ വിശ്വാസത്തിൽ നിന്ന്കൊണ്ട്  മറ്റൊന്നിനെ അധിക്ഷേപിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. അത്തരം രീതികൾ ഒറ്റമതം മാത്രമുള്ളതും ആ മതത്തിന്റെ നിയന്ത്രണത്തിൽ ജീവിക്കുന്ന സമൂഹത്തിലും മാത്രം പ്രാവർത്തികമാകുന്ന കാര്യമാണ്.

തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നതും ഹൈന്ദവീയധർമ്മങ്ങളെക്കുറിച്ച് തങ്ങൾക്കുള്ള ബോധമില്ലായ്മ  വ്യക്തമാക്കുന്നതുമായിരുന്നു അമൃതാനന്ദമയിഭക്തർ കാണിച്ച അസിഹിഷ്ണുത. ഓണ്‍ലൈനിൽ അമ്മയ്ക്കെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ അവരെ പ്രേരിപ്പിച്ചത് ഈ അസഹിഷ്ണുതയോ ബോധമില്ലായ്മയോ ആണ്. അല്ലെങ്കിൽ അതുവരെ പറഞ്ഞുകൊണ്ടിരുന്ന സനാധനധർമ്മം ഒരു ദിവസത്തേക്കെങ്കിലും അവർ മറന്നുപോയി എന്നുവേണം കരുതാൻ. ഇക്കൂട്ടർ മനസിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ വേറെയും സന്ന്യാസി മഠങ്ങളുണ്ട്‌. അവരൊന്നും ഇത്തരം സാമ്പത്തികശ്രോദസുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിധേയരാവുന്നില്ല. ആരോപണം തെറ്റാണെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത അമൃതാനന്ദമയി ഭക്തരുടെത് മാത്രമാണ്. പകരം സാമ്പത്തിക സ്വാധീനവും കായികബലവും കാട്ടി ഭയപ്പെടുത്തുകയല്ല വേണ്ടത്. ആദിശങ്കരനും ഗൗതമബുദ്ധനും മുതൽ ശ്രീനാരായണഗുരുവരെ ജീവിച്ച നാട്ടിൽ, ശൈവ-ശാക്തേയ-വൈഷ്ണവ തുടങ്ങിയ ആദിമതങ്ങളും പിന്നീട് വന്ന ഹൈന്ദവ-ബൗദ്ധ-ജൈന മതങ്ങളും തമ്മിലുള്ള വാഗ്വാദങ്ങളിലൂടെയും വൈദേശിക മതങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചും ഉൾക്കൊണ്ടും ആത്മീയബോധം രൂപപ്പെട്ട ഒരു സമൂഹത്തിൽ നിങ്ങൾ നല്കുന്ന വിശദീകരണം ഒരു പക്ഷെ, അപര്യാപ്തമാണ്.


മതേതര ചിന്തകൾ വച്ചുപുലർത്തുന്നവരും  മതസൗഹാർദം ആഗ്രഹിക്കുന്നവരുമാണ് ഇത്തരം സന്ദർഭങ്ങളിൽ തിരിച്ചറിവോടെ  ഉണർന്നുപ്രവർത്തിക്കേണ്ടത്. പരസ്പര സൗഹൃദത്തോടെ കഴിയുന്ന ഒരു സമൂഹത്തിലാണ് ഇത്തരം വിഷവിത്തുകൾ വിതറുന്നതെന്ന് നമ്മൾ തിരിച്ചറിയണം. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ധ്രുവീകരണത്തിന് ആക്കം കൂട്ടാൻ രണ്ട്-മൂന്ന് ദിവസങ്ങളിൽ ഒൻലൈനിൽ പ്രവഹിച്ച സ്റ്റാറ്റസുകൾ ധാരാളമാണ്. ചിലരുടെയെങ്കിലും ഉദ്ദേശ്യവും അതുതന്നെയായിരുന്നു.

Translate