kharaaksharangal.blogspot.com - KHARAAKSHARANGAL

വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2015

ശരിയായ ഇടതുപക്ഷത്തിന്റെ അഭാവം


   ശരിയായ ഇടതുപക്ഷത്തിന്റെ അഭാവം നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഇരുളടഞ്ഞ കാലഘട്ടം തിരിച്ചുവരുകയാണ്. അതിന്റെ മുന്നൊരുക്കമാണ്‌ കന്നട എഴുത്തുകാരൻ  എം.എം കൽബുർഗിയുടെ വധം. അതിനും മുൻപ് തമിൾ സാഹിത്യകാരൻ പെരുമാൾ മുരുകന് എഴുത്ത് നിർത്തേണ്ടിവന്നു. ഇനിയും എത്രയോ പേരുടെ ജീവിതം ഇങ്ങനെ അവസാനിക്കാനിരിക്കുന്നു. സ്വതന്ത്രമായ സർഗ്ഗാത്മക രചനകൾ സാധ്യമാവാത്ത കാലത്തിലേക്ക് നമ്മൾ പോയിക്കൊണ്ടിരിക്കുന്നു. ഏതുസമയത്തും കൽബുർഗിയെപ്പോലെ, നരേന്ദ്ര ദാബൊൽക്കറെപ്പോലെ, ഗോവിന്ദ പൻസാരെയെപൊലെ  മരിച്ചുവീഴാം. എം.എഫ് ഹുസൈനെ പോല നാടുകടത്തപ്പെടാം. യു.ആർ.അനന്തമൂർത്തിക്ക് പാകിസ്ഥാനിലേക്ക് വിമാനടിക്കറ്റ് കൊടുത്തവർ അവരുടെ സങ്കൽപത്തിലെ ഇന്ത്യയിൽ ജീവിക്കാൻ അയോഗ്യരായവരെ തിരഞ്ഞുപിടിച്ചുകൊണ്ടിരിക്കുകയാണ്.

         ഇന്ത്യൻ ജനതയുടെ മനസ്സിൽ ഹൈന്ദവ ഫാസിസം കടന്നുകയറുന്നത് വളരെ തന്ത്രപരമായാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും രാഷ്ട്രീയവും സാംസ്കാരികവുമായ വ്യത്യാസങ്ങൾക്കനുസരിച്ച് വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചും ഭയപ്പെടുത്തിയും ആ നാട്ടുകാരെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അവർ വിജയിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് ആവശ്യമുള്ള ഭക്ഷണസാമഗ്രികൾ നൽകാൻ ഉത്തരവാദപ്പെട്ട ഭരണകൂടം ഇഷ്ട്ടപെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു.  തീവ്രദേശീയവികാരം ഉയർത്തിക്കൊണ്ടുവന്നും പാക്കിസ്ഥാൻ വിരുദ്ധ പ്രസ്ഥാവനകളിറക്കിയും ഒരു യുദ്ധം ആസഹ്നമായിരിക്കുന്നു എന്ന തോന്നലുണ്ടാക്കിയും  കഴിഞ്ഞ യുദ്ധത്തിന്റെ വാർഷികം ആഘോഷിച്ചും ഭരണപരാജയത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രവും അതിലൊന്നാണ്. വേണമെങ്കിൽ യുദ്ധം സൃഷ്ടിക്കാനും അവർ മടിക്കില്ല. യുദ്ധങ്ങളും മനുഷ്യക്കുരുതികളും അവരെ ആനന്ദിപ്പിക്കും. അതുകൊണ്ട് തന്നെ അവർ യുദ്ധത്തെക്കുറിച്ച് വാചാലാരായിക്കൊണ്ടിരിക്കും. യുദ്ധങ്ങളെ  മഹത്വവൽക്കരിച്ചുകൊണ്ടേയിരിക്കും. 

             അവരെ സംബന്ദിച്ചിടത്തോളം ശത്രുക്കൾ ഇടതുപക്ഷചിന്താധാരകളിൽ പ്രവർത്തിക്കുന്ന പാർട്ടികകളോ സംഘടനകളോ വ്യക്തികളോ ആണ്. ഇന്ത്യയിൽ ഇടതുപക്ഷം ചിതറിക്കിടക്കുന്ന ഒന്നായതുകൊണ്ട് തന്നെ അത് വളരെ എളുപ്പമായിരുന്നു. കേരളമാണ് അവരുടെ അടുത്ത ലക്ഷ്യമെന്ന് എല്ലാവർക്കുമറിയാം. നവോത്ഥാനകാലഘട്ടംമുതൽ കേരളസമൂഹം വളർത്തിയെടുത്ത സാമൂഹ്യവും സാംസ്കാരികവുമായ അവബോധവും ശക്തമായ ഇടതുപക്ഷ അടിത്തറയുമുള്ള സമൂഹം ആയതുകൊണ്ട് മാത്രമാണ്   അവർക്കതിന് ഇതുവരെ സാധിക്കാതെ പോയത്.

       പക്ഷെ, ആ ഇടതുപക്ഷസമൂഹത്തിൽ ഉണ്ടായിരിക്കുന്ന അകൽച്ച കാണാതെ പോകരുത്. ഈ അകൽച്ച ഇല്ലതാക്കാകുക എന്നത് അത്ര എളുപ്പവുമല്ല. ഇതിനെ ഇടതുപക്ഷത്തിന്റെ തകർച്ച എന്നുതന്നെ പറയുന്നതാവും ശരി. ഈ തകർച്ചയിൽ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടി എന്നനിലയിൽ സി.പി.എമ്മിനുള്ള പങ്ക് ചെറുതൊന്നുമല്ല. അവർ എത്രയൊക്കെ സ്വയം ന്യായീകരിച്ചാലും വാദങ്ങൾ നിരത്തിയാലും മനുഷ്യ മനസുകളിൽ നിന്നും മാഞ്ഞുപോകുന്നതല്ല ആ കറകൾ.  വ്യത്യസ്ഥമായ അഭിപ്രായങ്ങൾ പറയുന്നവരെയും സി.പി.എമ്മിന്റെ തെറ്റുകളെ വിമർശിക്കുന്നവരെയും വർഗശത്രുവെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കാനോ ആയിരുന്നു അവർ ശ്രമിച്ചുകൊണ്ടിരുന്നത്‌. ഇന്നത്‌ അവരിൽ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നു. പക്ഷെ, അവരുടെ ചെയ്തികൾ ആ പാര്‍ട്ടിയെ ജനങ്ങളുടെ മനസ്സിൽ സ്ഥാനമില്ലാത്ത ഒരുകൂട്ടം നേതാക്കന്മാർ മാത്രമായി മാറ്റി. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും വി.എസ്. അച്യുതാന്ദന് ശേഷം ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള ഒരു നേതാവ് ഇല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് മൂന്നാറിൽ സ്ത്രീ തൊഴിലാളികളുടെ സമരത്തിൽ അദ്ദേഹം സ്വീകരിക്കപ്പെട്ടതും മറ്റുള്ള നേതാക്കൾ തിരസ്കരിക്കപ്പെട്ടതും.

  ഹൈന്ദവ ഫാസിസം പിടിമുറുക്കുമ്പോൾ അതിനെ പ്രതിരോധിക്കാനെന്നപേരിൽ മുസ്ലീം തീവ്രവാദവും ശക്തി  പ്രാപിക്കുന്നുണ്ട്‌ എന്ന മറുവശവും കാണാതിരുന്നുകൂട. പഴയകാല മുസ്ലീം ലീഗ് തീവ്രവാദം തടയുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ, ഇന്ന് ആ പാർട്ടിക്ക് അത്തരമൊരു നയം ഉണ്ടോ എന്ന സംശയവും ഉണ്ടാക്കുന്നുണ്ട്. ആ സമുദായത്തിൽ സി.പി.എമ്മിനോ മറ്റേതെങ്കിലും ഇടതുപക്ഷപാർട്ടിക്കോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം അവകാശപ്പെടാൻ സാധിക്കുമോ? ഇ.കെ.ഇമ്പിച്ചിബാവയ്ക്ക് ശേഷം ശക്തനായ ഒരു കമ്മ്യുണിസ്റ്റ് നേതാവ് എന്തുകൊണ്ട് മുസ്ലീം സമുദായത്തിൽനിന്നും ഉയർന്നുവന്നില്ല?

       മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുമ്പോൾ, രാഷ്ട്രീയ എതിരാളികളുടെ വിമർശനങ്ങളെ ഖണ്ട്ഠിക്കാനാവാതെ വരുമ്പോൾ, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കാനാവാതെ വരുമ്പോൾ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വയം ശുദ്ധീകരണം തന്നെയാണ് വേണ്ടത്. അല്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ഇടതുപക്ഷ പ്രസ്ഥാനവും അതിന്റെ നേതാക്കളും വലിച്ചെറിയപ്പെടും എന്നത് ഉറപ്പാണ്.
***

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2015

മഹാബലിയുടെ സ്ഥാനം എവിടെയാണ്?



മഹാബലി ആയിരുന്നു നമ്മുടെ നാട് ഭരിച്ചിരുന്നത്. നീതിമാനും സത്യസന്ധനുമായ രാജാവായിരുന്നു അദ്ദേഹമെന്ന് നമ്മൾ മലയാളികൾ സമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു ഭരണമാണ് അന്നത്തെ  ചതിയിലൂടെ അട്ടിമറിക്കപ്പെട്ടത്. എന്നിട്ട് ആ പാവം മഹാബലിയെ നാടുകടത്തുകയോ വധിക്കുകയോ ചെയ്തിട്ടുണ്ടാവും എന്ന് കരുതാം. ഇതിനെ അക്കാലത്തെ സാമ്രാജ്യത്ത്വം എന്നോ ആര്യന്മാരുടെ  അധിനിവേശം എന്നോ പറയാം.

വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ മഹാബലി വരുന്നു എന്ന് വിശ്വസിക്കുന്ന ദിവസം വാമനനെ പൂജിക്കുന്നത് എന്തിനാണ്? മഹാബലിയെ അല്ലെ പൂജിക്കേണ്ടത്‌? അതിഥി ദേവോ ഭവ: എന്നല്ലേ? വാമനനെ പൂജിക്കുമ്പോൾ നമ്മുടെ മനസ്സിൽ മഹാബലിയുടെ സ്ഥാനം എവിടെയാണ്? കൊമ്പൻ മീശയും കുടവയറുമുള്ള, ധരിക്കാനിടയില്ലാത്ത പൂണൂൽ നിർബന്ധപൂർവ്വം ധരിക്കെണ്ടിവന്ന വെറുമൊരു കോമാളിയായി ചുരുങ്ങിപ്പോയതെന്തുകൊണ്ട്?

ഇനി നമ്മുടെ മാധ്യമങ്ങൾ പണ്ടത്തെ ഓണാഘോഷങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതോ തിരുവാതിരക്കളി, ഊഞ്ഞാലാട്ടം, ജന്മികളുടെ വീടുകളിലെ സദ്യയും തറവാട്ട്മഹിമയും ... എന്നിവയൊക്കെ പറഞ്ഞും. അപ്പോൾ ഈഴവനും പുലയനും പറയനും ആഘോഷിച്ചുകാണുമല്ലോ. സവർണ്ണർ തിരുവാതിരക്കളി കളിക്കുമ്പോൾ അവർണ്ണനും കളിച്ചിട്ടുണ്ടാവും എന്തെങ്കിലും കളി. സവർണ്ണൻ സദ്യയുണ്ണുമ്പോൾ അവർണ്ണൻ കുമ്പിളിൽ കഞ്ഞി കുടിച്ചിട്ടുണ്ടാവും. എന്തെങ്കിലും കിട്ടുമെന്ന് കരുതി തമ്പ്രാന്റെ വീടിനുമുന്നിൽ കാത്തുനിന്നിട്ടുണ്ടാവും. അവർക്കും പങ്കുവയ്ക്കാനുണ്ടാവും ഓണത്തിന്റെ ഓർമ്മകൾ...

ഐതിഹ്യം വിശ്വസിക്കാനും ആരാധിക്കാനും മാത്രം ഉള്ളതല്ലല്ലോ. ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാനുംകൂടി ഉള്ളതാണ്.

എന്തായാലും ഓണം എന്നത് നമ്മൾ മനുഷ്യരുടെ മാത്രം ആഘോഷമല്ല. അത് പ്രകൃതിയുടെ ആഘോഷമാണ്. വസന്തത്തിന്റെ ആഘോഷം. നിറഞ്ഞുകവിഞ്ഞ പുഴയും തോടും, പച്ചപുതച്ചു നില്ക്കുന്ന ഭൂമിയും, പൂക്കൾക്ക് ചുറ്റും പറന്നുകളിക്കുന്ന പൂമ്പാറ്റകളും, പെയ്തൊഴിയാത്ത ആകാശവും ഇങ്ങനെയൊക്കെയായിരുന്നു തിരുവോണം. ഒരു മഹത്തായ സന്ദേശം നൽകുന്നുണ്ട് ഈ ആഘോഷം. ഉദാത്തമായ മാനവികത. നമ്മളിപ്പോൾ കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന സമത്വം എന്ന സ്വപ്നം.  പക്ഷെ, ഇതൊക്കെ മഹാബലിയുടെ കഥപോലെ വെറുമൊരു മിത്തായി മാറിയേക്കാം. അന്നത്തെ തലമുറയുടെ ഓണാഘോഷം ഗൾഫ്നാടുകളിലെ പ്രവാസികളെ പോലെ ശീതീകരിച്ച മുറിയിൽ ഒതുങ്ങിപ്പോയെക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
***

ഓണാശംസകൾ...

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2015

വിജയൻ പെരുവണ്ണാൻ

വിജയൻ ചാത്തമ്പള്ളി വിഷണ്ട്ഠൻ തെയ്യമായപ്പോൾ  (2012ലെ അവധിക്കാലത്ത്‌ എടുത്ത ഫോട്ടോ)

എത്ര അപ്രതീക്ഷിതമായാണ് മരണം നമ്മളെ തേടിയെത്തുന്നത്!
ചായം തേച്ച് അണിഞ്ഞൊരുങ്ങിയ ഈ രൂപത്തിനകത്ത് പച്ചയായ ഒരു മനുഷ്യനുണ്ട്. ആത്മീയമായി തെയ്യം ദൈവത്തിന്റെ പ്രതിരൂപവും ഭൗതികമായി കലാരൂപവുമാണ്.
എന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുണ്ട് വിജയന്. എന്നാലും പേര് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഒരുമിച്ച് കളിച്ചും തല്ലുകൂടിയും വളർന്നു. ആശയപരമായി വേർപിരിഞ്ഞപ്പോൾ രാഷ്ട്രീയം പറഞ്ഞു തർക്കിച്ചു. അവിചാരിതമായി ഒരിക്കൽ വിജയൻ അദ്ധ്യാപകനും ഞാൻ വിദ്യാർഥിയുമായി. സർക്കാർ ജോലി ഉപേക്ഷിക്കാതെതന്നെ ഒരു കലാകാരന്റെ ആത്മാർത്ഥതയോടെ ഉത്തരമലബാറിലെ കാവുകളിൽ തെയ്യമായി ഉറഞ്ഞാടി.
സംസാരിക്കാൻ തുടങ്ങിയാൽ ഷെല്ലിയും ഷെയിസ്ക്പീയറും ബർണാഡ് ഷായും തുടങ്ങി മാർക്സ് മുതൽ ഗോർബച്ചേവ് വരെയും കൃഷ്ണപ്പിള്ളമുതൽ എം.വി.രാഘവൻ വരെയും വേദവ്യാസനും വാല്മീകിയും മുതൽ കരിവെള്ളൂർ മുരളിവരെയും പരാമർശിക്കുമായിരുന്നു ഈ ഇംഗ്ലീഷ് ബിരുദധാരി.
ആത്മീയതയും വിപ്ലവവും ഒരേസമയം സ്വീകരിക്കുക എന്നത് ഉത്തരമാലബാറുകാരുടെ പ്രത്യേകതയാണ്. വിജയനും അതിൽ നിന്നും വ്യത്യസ്ഥനായില്ല. 1940കളിലെ കമ്മ്യുണിസ്റ്റ് സഹയാത്രികനായിരുന്ന കൃഷ്ണൻ പെരുവണ്ണാന്റെ കൊച്ചുമകന് വളരെ എളുപ്പമായിരുന്നു ഇത് രണ്ടും ഒരേസമയം ജീവിതത്തിൽ പകർത്താൻ. തെയ്യം കെട്ടിയാൽ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിച്ചിരുന്നില്ല മുൻതലമുറ. പഴയ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നുതന്നെ അതിനർത്ഥം. തെയ്യമെന്ന ദൈവത്തിന്റെ പ്രതിരൂപം ആവുന്നതിനുമുന്പ് സമ്പ്രദായങ്ങൾ തെറ്റിച്ച് പ്രതിഫലവും അവകാശവും ഒരു കലാകാരന്റെയോ തൊഴിലാളിയുടെയോ വിപ്ലവകാരിയുടെയോ സാമർഥ്യത്തോടെ പറഞ്ഞുറപ്പിച്ചു. അതുകൊണ്ട് സഹപ്രവർത്തകരിൽനിന്ന്തന്നെ വിമർശനങ്ങളും ഏറ്റുവാങ്ങി. ചായം തേച്ച് വേഷം മാറിയാൽ എല്ലാവരും കൈകൂപ്പി നിൽക്കുന്ന ദെവത്തിന്റെ പ്രതിരൂപമായി. അല്ലാത്തപ്പോൾ വിജയൻപെരുവണ്ണാൻ എന്ന സാധാരണ മനുഷ്യനായി.
ഏറ്റവും അവസാനം ഇതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആഗസ്ത് പതിഞ്ചാം തിയ്യതി  ഈ ലോകത്തുനിന്നുതന്നെ യാത്ര പറഞ്ഞിരിക്കുന്നു.
കടപ്പാട്:S r i Y e s h  (facebook)

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 07, 2015

പ്രാചീ ഷാ പാണ്ടേ

ഇവിടെ ഈ മരുഭൂമിയില്‍ വെന്തുരുകുമ്പോള്‍ ഒരു കുളിര്‍ മഴപോലെ ഇങ്ങനെ ചില കലാസന്ധ്യകള്‍.
നര്‍ത്തകി പ്രാചീ ഷാ പാണ്ടേയുടെ കഥക്. ബിർള സ്കൂൾ ഓഡിറ്റോറിയം ദോഹ.













Translate